കാട്ടാടിന്‍റെയും കലമാനിന്‍റെയും ശണ്ഠ


ഒരിയ്കല്‍ ഒരു കാട്ടാടും കലമാനും ഒരേ സമയം വെള്ളം കുടിക്കാനായി കാട്ടിനുള്ളിലെ ഒരു തടാകത്തിലെത്തി. 

തടാകത്തിലേയ്ക്കിറങ്ങി വെള്ളം കുടിക്കാനുള്ള സ്ഥലം കുറവായതിനാല്‍ ഒരാള്‍ക്ക് മാത്രമേ ഒരു സമയം വെള്ളം കുടിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. വെള്ളം കുടിക്കാനൊരുങ്ങുകയായിരുന്ന കാട്ടാട് കലമാനിനോട് കയര്‍ത്തു.

"ആദ്യമെത്തിയത് ഞാനാണ്. അത് കൊണ്ട് ഞാന്‍ വെള്ളം കുടിച്ചിട്ട് നിനക്ക് കുടിക്കാം" 

കലമാന് ഇത് കേട്ട് ദേഷ്യം വന്നു. അവന്‍ കാട്ടാടിനെ ഇടിച്ച് മാറ്റി വെള്ളം കുടിക്കാന്‍ ശ്രമിച്ചു. ഇടിയുടെ ശക്തിയില്‍ തെറിച്ച് വീണ കാട്ടാട് ചാടിയെഴുന്നേറ്റ് കലമാനിനെ ആക്രമിച്ചു. 

പിന്നെ അത് ഒരു വലിയ പോരാട്ടമായി.ദാഹം മറന്ന് ഇരുവരും എങ്ങിനെയെങ്കിലും എതിരാളിയെ ഇടിച്ച് വീഴ്ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ പൊരുതാന്‍ തുടങ്ങി. 

പോരാട്ടം നല്ല വീരത്തോടെ തുടരവേ, ഇതെല്ലാം ആസ്വദിച്ച് കൊണ്ട് പ്രതീക്ഷയോടെ ചിലര്‍ അടുത്തുള്ള മരത്തില്‍ ഇരിപ്പുണ്ടായിരുന്നു. ഒരു കൂട്ടം കഴുകന്മാര്‍, പരസ്പരം ഇടിച്ച് മരിച്ച് വീഴുന്ന കാട്ടാടിന്‍റെയും കലമാന്‍റെയും ശരീരം ഭക്ഷിച്ച് വിശപ്പടക്കാമെന്ന കൊതിയോടെ!

എതിരാളിയെ തറ പറ്റിക്കാനുള്ള പോരാട്ടത്തില്‍ കാര്യമായി പരിക്കേട് ക്ഷീണിതരായ കാട്ടാടും കലമാനും വിട്ട് കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഉടനെ തന്നെ തങ്ങള്‍ക്ക് നല്ല ഭക്ഷണം കിട്ടൂം എന്ന് കരുതിയ കഴുകന്മാര്‍ ആകാശത്ത് വട്ടമിട്ട് പറക്കാന്‍ തുടങ്ങി.

പോരാട്ടത്തിനിടയിലെപ്പോഴോ അറിയാതെ മുകളിലേയ്ക്ക് നോക്കിയ കാട്ടാട് തങ്ങള്‍ക്ക് മുകളില്‍ കൊതിയോടെ വട്ടമിട്ട് പറക്കുന്ന കഴുകന്മാരെ കണ്ടു. അവന് കാര്യങ്ങളുടെ കിടപ്പ് വേഗം മനസ്സിലായി. അതോടെ അവന്‍ ഇടി നിര്‍ത്തി കലമാനോട് പറഞ്ഞു.

"ചങ്ങാതീ, നമ്മള്‍ ഇങ്ങിനെ പരസ്പരം പോരടിച്ചാല്‍ നമുക്ക് രണ്ട് പേര്‍ക്കും നഷ്ടമേ ഉണ്ടാകൂ. ലാഭം നമ്മുടെ മാംസം ഭക്ഷിക്കാന്‍ കാത്തിരിക്കുന്ന ആ കഴുകന്മാര്‍ക്കായിരിക്കു. അത് കൊണ്ട് നീയാദ്യം വെള്ളം കുടിച്ച് കൊള്ളൂ"

കാട്ടാടിന്‍റെ വാക്കുകള്‍ കേട്ട കലമാനും അപ്പോഴാണ് കാര്യം പിടികിട്ടിയത്. അവന്‍ പറഞ്ഞു.

"വേണ്ട ചങ്ങാതീ. നീ തന്നെയാണ് ആദ്യമെത്തിയത്. അത് കൊണ്ട് നീയാദ്യം കുടിച്ചൊളൂ!"

കാട്ടാട് വേഗം വെള്ളം കുടിച്ചു. അതിന് ശേഷം കലമാനും സുഖമായി വെള്ളം കുടിച്ചു. രണ്ട് പേരും സൌഹൃദത്തോടെ യാത്രയായി.

കൊതിപൂണ്ടിരുന്ന കഴുകന്മാര്‍ ഇര തേടി ദൂരേയ്ക്ക് പറന്ന് പോയി.

നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഒരു വിട്ടുവീഴചയും ഇല്ലാതെ ശണ്ഠ കൂടിയാല്‍ എല്ലാവര്‍ക്കും നഷ്ടമേ ഉണ്ടാകൂ, ലാഭം നമ്മുടെ പൊതുശത്രുവിനായിരിക്കും

കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments