മുതലയും ഞണ്ടും സൂത്രക്കാരന്‍ കുറുക്കനും - Muthalayum Njandum Soothrakkaaran Kurukkanum


മുതലയും ഞണ്ടും വലിയ സുഹ്രുത്തുക്കളായിരുന്നു. ഒരേ പുഴയിലല്ലേ രണ്ട് പേരും കഴിയുന്നത്.  അങ്ങിനെയിരിക്കെ ഒരു ദിവസം മുതല കൂട്ടുകാരനോട് പറഞ്ഞു.

"സുഹ്രുത്തേ, കുറെ നാളായി എനിയ്ക്ക് ഒരു കുറുക്കന്‍റെ ഇറച്ചി കഴിക്കാന്‍ ഒരാഗ്രഹം. എന്‍റെ കൂട്ടത്തിലുള്ള ഒരു മുതലയാണ് പറഞ്ഞത് കുറുക്കന്‍റെ ഇറച്ചിക്ക് നല്ല രുചിയാണെന്ന്.  എന്തെങ്കിലും വഴിയുണ്ടൊ?"

 കൂട്ടുകാരന്‍റെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്ന് ഞണ്ട് ഏറ്റു. അത് പ്രകാരം ഞണ്ട് കാട്ടിലുള്ള ഒരു കുറുക്കനുമായി ചങ്ങാത്തത്തിലായി. അവന്‍ കുറുക്കനോട് ഒരു ദിവസം പറഞ്ഞു.

 "ഞങ്ങളുടെ പുഴയില്‍ ധാരാളം മീനുകളുണ്ട്. നീ എന്‍റെ കൂടെ വരികയാണെങ്കില്‍ അവയെ പിടിച്ചു തിന്നാന്‍ ഞാന്‍ സഹായിക്കാം."

 മീനെന്ന് കേട്ടതും കുറുക്കന്‍റെ വായില്‍ വെള്ളമൂറി. അവന്‍ ഉടനെ തന്നെ ഞണ്ടിന്‍റെ കൂടെ പുഴക്കരയിലേയ്ക്ക് തിരിച്ചു.

 പുഴക്കരയിലെത്തിയ ഞണ്ട് കുറുക്കനോട് പുഴയിലേക്കിറങ്ങാന്‍ പറഞ്ഞു. 

 പുഴയിലേക്കിറങ്ങാന്‍ ഒരുങ്ങിയ കുറുക്കന്‍ പെട്ടെന്ന് മുതലയെ കണ്ട് ഭയന്ന് തിരിച്ച് കയറാന്‍ തുടങ്ങി. 

 "എന്തു പറ്റി കുറുക്കച്ചാ?" ഞണ്ട് ചോദിച്കു.

 കുറുക്കന്‍ വെള്ളത്തില്‍ അനക്കമില്ലാതെ കിടക്കുന്ന മുതലയെ കാണിച്ചു കൊടുത്തു. 

 ഞണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.  "ആ ചത്ത മുതലയെ കണ്ടിട്ടാണൊ നീയിങ്ങനെ പേടിക്കുന്നത്? കഷ്ടം!"

 ഞണ്ട് പറഞ്ഞത് കേട്ട് കുറുക്കന്‍ ഒന്നാലോചിച്ചു. സൂത്രക്കാരനായ അവന്‍ പിന്നെ ഇങ്ങിനെ വിളിച്ച് പറഞ്ഞു.

 "നീ പറഞ്ഞത് ശരിയായിരിക്കാം. പക്ഷെ, ചത്ത മുതലയാണെങ്കില്‍ സാധാരണ വാലിളകുമല്ലോ? ഈ മുതല അനങ്ങുന്നേയില്ലല്ലോ?"

 ഇതു കേട്ടതും മണ്ടനായ മുതല കരുതി താന്‍ അനങ്ങാതെ കിടന്നാല്‍ സംഗതി കുഴപ്പമാകുമല്ലോ, കുറുക്കന്‍ പുഴയിലിറങ്ങാതെ സ്ഥലം വിടുമല്ലോ എന്ന്. അതുകൊണ്ട് താന്‍ ചത്ത് കിടക്കുകയാണെന്ന് കുറുക്കനെ ബോധ്യപ്പെടുത്താന്‍ അവന്‍ പതിയെ തന്‍റെ വാല്‍ അങ്ങോട്ടുമിങ്ങോട്ടും ആട്ടാന്‍ തുടങ്ങി.

അത് മതിയല്ലോ കുറുക്കന് മുതല ജീവനുള്ളതാണെന്നും തന്നെ പിടിച്ച് തിന്നാന്‍ കിടക്കുന്ന കിടപ്പാണെന്നും മനസ്സിലാകാന്‍.  അവന്‍ പറഞ്ഞു.

 "എടാ മണ്ടന്‍ മുതലേ, നിന്‍റെ സൂത്രം നിന്‍റെ കയ്യില്‍ വെച്ചൊ. എന്നെ തിന്നാമെന്നുള്ള നിന്‍റെ മോഹം നടക്കാന്‍ പോകുന്നില്ല കേട്ടൊ! എടാ ചതിയന്‍ ഞണ്ടേ, നിന്നെ ഞാന്‍ പിന്നെ കണ്ടോളാം കേട്ടൊ!"

 അതും പറഞ്ഞ് കുറുക്കന്‍ സ്ഥലം വിട്ടു. 

 ചതിയന്‍ ഞണ്ടും മണ്ടന്‍ മുതലയും ഇളിഭ്യരായി മുഖത്തോട് മുഖം നോക്കി നിന്നു.

കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments