സ്വാമി വിവേകാനന്ദനും കാളയും - Swami Vivekanandanum Kalayum

ഒരിയ്ക്കല്‍ കല്‍ക്കത്തയിലെ തെരുവിലൂടെ നടന്നു പോകുകയായിരുന്നു സ്വാമി വിവേകാനന്ദന്‍. അതേ സമയത്താണ് ഒരു കൂറ്റന്‍ കാള കയര്‍ പൊട്ടിച്ച്

തെരുവിലേക്കോടിയെത്തിയത്. വിരണ്ടൊടി വരുന്ന കാളയെ കണ്ട് ആളുകള്‍ നാലുപാടും പരക്കം പാഞ്ഞു തുടങ്ങി.

സ്വാമി വിവേകാനന്ദന്‍ തനിക്ക് നേരെ പാഞ്ഞു വരുന്ന കൂറ്റന്‍ കാളയെ കണ്ടു. കാള തൊട്ടടുത്തെത്തിക്കഴിഞ്ഞിരുന്നു. ഒഴിഞ്ഞു മാറാന്‍ ഒരു വഴിയുമില്ല. കാള സ്വാമിജിയെ ആക്രമിക്കുമെന്ന് ഭയന്ന് ആളുകള്‍ പകച്ചു നോക്കി നിന്നു.

സ്വാമിജിയാകട്ടെ ഒരു കൂസലുമില്ലാതെ കൈകള്‍ രണ്ടും ഇടുപ്പിലൂന്നി കാളയുടെ കണ്ണിലേയ്ക്ക് ഉറ്റ് നോക്കി നിന്നു.

സ്വാമിജിയുടെ നേരെ പാഞ്ഞെത്തിയ കാള ഒരു നിമിഷം സ്വാമിജിയുടെ അടുത്തെത്തി പെട്ടെന്ന് നിന്നു. അതിനുശേഷം പിന്തിരിഞ്ഞോടി.

ജനം ഈ കാഴ്ച കണ്ട് അത്ഭുതത്തോടെയും തെല്ല് ബഹുമാനത്തോടെയും സ്വാമിജിയെ സമീപിച്ചു. ഒരാള്‍ അദ്ദേഹത്തോട് ചോദിച്ചു.

"വെകിളി പിടിച്ച ആ കാള അടുത്തെത്തിയപ്പൊള്‍ അങ്ങ് എന്തു മന്ത്രമാണ് ചൊല്ലിയത്?"

സ്വാമിജി ചിരിച്ച് കൊണ്ട് ശാന്തനായി പറഞ്ഞു.
"ഞാന്‍ മന്ത്രം ചൊല്ലുകയല്ലായിരുന്നു. ആ കൂറ്റന്‍ കാള്‍ അതിന്‍റെ കൊമ്പുകളില്‍ കോര്‍ത്ത് എന്നെ വലിച്ചെറിഞ്ഞാല്‍ എന്‍റെയീ തടിച്ച ശരീരം എത്ര അകലെയെത്തും എന്ന് ആലോചിക്കുകയായിരുന്നു ഞാന്‍!"

പ്രശസ്തരുടെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments