അമ്മൂമ്മയും ഉണ്ണിയപ്പവും - Ammoommayum Unniyappavum


ഇതാ ഒരു അമ്മൂമ്മക്കഥ!

ഒരിടത്തൊരിടത്ത് ഒരു അമ്മൂമ്മ ഉണ്ടായിരുന്നു. പലതരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കി വിറ്റിട്ടാണ് അമ്മൂമ്മ ജീവിച്ചിരുന്നത്. അമ്മയുടെ വീടിനടുത്തായി കുറച്ചു കുട്ടികളുണ്ടായിരുന്.നു ദിവസേന അമ്മൂമ്മയുടെ അടുത്തുള്ള പറമ്പില്‍ കളിക്കാനായി എത്തും. എന്നും അമ്മൂമ്മ കുട്ടികള്‍ക്ക് താനുണ്ടാക്കുന്ന പലഹാരങ്ങൾ കൊടുക്കും. കുട്ടികല്‍ക്കെല്ലാം അമ്മൂമ്മയുടെ വളരെ ഇഷ്ടമായിരുന്നു.

ഒരുദിവസം അമ്മൂമ്മ ഉണ്ണിയപ്പം ഉണ്ടാക്കുവാനായി തയ്യാറെടുക്കുകയായിരുന്നു. അമ്മൂമ്മയുടെ അടുത്തേക്ക് കുട്ടികള്‍ ഓടിയെത്തി. അവർ അമ്മൂമ്മയോട് ചോദിച്ചു,

"അമ്മൂമ്മേ! ഇന്ന് പലഹാരം ഒന്നുമില്ലേ?"

അരിയിലെ നെല്ല് പെറുക്കിക്കൊണ്ടിരുന്ന അമ്മൂമ്മ അവരോട് പറഞ്ഞു.

"മക്കളെ, അമ്മൂമ്മ ഇന്ന്‍ ഉണ്ണിയപ്പം ഉണ്ടാക്കാനാണ് പോകുന്നത്. നിങ്ങൾ അമ്മൂമ്മയ്ക്ക് അരിയിലെ നെല്ല് പെറുക്കിക്കളഞ്ഞു തരുമോ?"

"അയ്യയ്യോ! ഞങ്ങൾക്കോട്ടും നേരമില്ല. ഞങ്ങൾക്ക് കളിക്കാനുള്ളതാ."

അതും പറഞ്ഞ് കുട്ടികൾ ഓടിപ്പോയി. അമ്മൂമ്മ തനിയെ അരിയിലെ നേളെല്ലാം കളഞ്ഞ്, അരി കഴുകി വെയിലത്തിട്ടു.

ആ സമയത്ത് കുട്ടികൾ വീണ്ടും വന്നു. അവർ അമ്മയോട് ചോദിച്ചു. 

"ഉണ്ണിയപ്പം തയ്യാറായോ അമ്മൂമ്മേ?"

അമ്മൂമ്മ പറഞ്ഞു:

നിങ്ങൾക്കീ  അരി കാക്ക തിന്നാതെ നോക്കാൻ പറ്റുമോ?"

ഉടനെ കുട്ടികൾ മറുപടി പറഞ്ഞു: 
"അയ്യയ്യോ! ഞങ്ങളുടെ കളികൾ തീർന്നിട്ടില്ല. ഇനിയും കളിക്കാനുള്ളതാ. കൂട്ടുകാര്‍ കാത്തിരിക്കുന്നു."

അവർ വീണ്ടും ഓടിപ്പോയി. അമ്മൂമ്മ അരി ഉണക്കി സഞ്ചിയിലാക്കി. മില്ലില്‍ പൊടിക്കാൻ വേണ്ടി എടുത്തുവച്ചു. വീണ്ടും കുട്ടികൾ അങ്ങോട്ട്ഓടിയെത്തി. അവരോട് അമ്മൂമ്മ ചോദിച്ചു:

"നിങ്ങള്‍ക്ക് ഈ അരി മില്ലില്‍ കൊണ്ട് പോയി പൊടിപ്പിച്ചു  കൊണ്ടുവരാൻ പറ്റുമോ?"

"അയ്യോ! ഞങ്ങൾ കളിച്ച് ആകെ ക്ഷീണിച്ചിരിക്കുകയാണ്. കാലൊക്കെ വേദനിച്ചിട്ട് വയ്യ. കുടിക്കാൻ കുറച്ചു വെള്ളം തരുമോ?"

അമ്മൂമ്മ കുട്ടികൾക്ക് വെള്ളമെടുത്തു കൊടുത്തു. എന്നിട്ട് മില്ലില്‍ പോയി അരി പൊടിച്ചു കൊണ്ടുവന്നു. ഉണ്ണിയപ്പം ഉണ്ടാക്കാൻ ഇനി ശർക്കര വേണം. അതിനു അമ്മൂമ്മ കുട്ടികളോട് കടയില്‍ പോകാൻ പറ്റുമോ എന്ന് ചോദിച്ചു.

പതിവ് പോലെ കുട്ടികൾ വേഗം പറഞ്ഞു:
"അയ്യോ അമ്മൂമ്മേ, ഇപ്പോള്‍ മഴ വരും മഴയത്ത് എങ്ങനെ ഞങ്ങൾക കടയിൽ പോകും?"

അതുപറഞ്ഞ് കുട്ടികൾ സ്ഥലംവിട്ടു. പാവം അമ്മൂമ്മ കടയിൽപോയി ശർക്കരയും പഴവും വാങ്ങിക്കൊണ്ടു വന്നു. എന്നിട്ട് അരിമാവിൽ ചേർത്തു. എന്നിട്ട് നല്ല മധുരമുള്ള ഉണ്ണിയപ്പം ഉണ്ടാക്കാൻ തുടങ്ങി. കുറേനേരം കഴിഞ്ഞപ്പോൾ അമ്മൂമ്മ ഉണ്ണിയപ്പം ഉണ്ടാക്കി ഒരു പാത്രത്തിൽ നിറച്ചുവെച്ചു.  കുട്ടികൾ വീണ്ടും ഓടിയെത്തി.  ഉണ്ണിയപ്പത്തിന്‍റെ മണം പിടിച്ചു വന്നതായിരുന്നു അവർ. അവരിൽ ഒരാൾ ചോദിച്ചു:

"അമ്മൂമ്മേ, നല്ല മണം വരുന്നുണ്ടല്ലോ? അമ്മൂമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയതാണോ?"

"അതെ!" അമ്മുമ്മ മറുപടി കൊടുത്തു.

"നല്ല മധുരം ഉണ്ടോ?" കുട്ടികൾ ചോദിച്ചു.

"ങാ! നല്ല മധുരമുള്ള ഉണ്ണിയപ്പം" അമ്മൂമ്മ പറഞ്ഞു

"ഞങ്ങള്‍ക്കും തരാമോ ഒരു ഉണ്ണിയപ്പം" ഒരു കുട്ടി ചോദിച്ചു.

അമ്മൂമ്മ ചോദിച്ചു "അതെങ്ങനെയാണ്? മഴ പെയ്യുന്ന മഴയത്ത് നിങ്ങൾക്ക് ഇതൊക്കെ പറ്റുമോ?"

കുഴപ്പമൊന്നുമില്ലെന്നും കുട്ടികൾ പറഞ്ഞു.

"അതുവേണ്ട. നിങ്ങൾക്ക് കാലിനു വേദന ഉള്ളതല്ലേ?"

"അയ്യോ കാലിൻറെ വേദന ഒക്കെ മാറി".

"ഇപ്പൊ ഉണ്ണിയപ്പം തിന്നാല്‍ ശരിയാകുമോ? നിങ്ങൾക്കു കളിക്കാനുള്ളതല്ലേ?" അമ്മൂമ്മ പിന്നെയും ചോദിച്ചു

"കളിയൊക്കെ കഴിഞ്ഞു, അമ്മൂമ്മേ."  കുട്ടികൾ മറുപടി പറഞ്ഞു

"നിങ്ങൾക്ക് ഉണ്ണിയപ്പം വേണോ?" അമ്മൂമ്മ ചോദിച്ചു

"വേണം!" കുട്ടികൾ ആർത്തിയോടെ ഒരുമിച്ചു പറഞ്ഞു

അപ്പോള്‍ അമ്മൂമ്മ അവരോട് ചോദിച്ചു:" അരിയിൽ നിന്ന് നെല്ലു പെരുക്കിക്കളഞ്ഞത് ആരാണ്?"

"അമ്മൂമ്മ!" കുട്ടികൾ ഒരുമിച്ചു പറഞ്ഞു

"മില്ലില്‍ പോയി അരിപൊടിച്ചതാരാണ്?"

"അമ്മൂമ്മ!" കുട്ടികൾ പറഞ്ഞു

"ശർക്കര വാങ്ങി കൊണ്ടു വന്നതാര്?"

"അമ്മൂമ്മ!" കുട്ടികൾ പറഞ്ഞു

 "പഴം വാങ്ങിയത് ആരാണ്?"

 "അമ്മൂമ്മ!" കുട്ടികൾ വീണ്ടും പറഞ്ഞു

"പിന്നെ ഉണ്ണിയപ്പം ഉണ്ടാക്കിയതാരാണ്?" അമ്മൂമ്മ പിന്നേയും ചോദിച്ചു.

"അമ്മൂമ്മ!" കുട്ടികൾ പറഞ്ഞു

"അപ്പോള്‍ പിന്നെ ഉണ്ണിയപ്പം തിന്നേണ്ടതാരാണ്?" അമ്മൂമ്മ  പിന്നേയും ചോദ്യം തുടര്‍ന്നു.

കുട്ടികൾക്ക് ആ ചോദ്യത്തിന് ഉത്തരമില്ല.  എങ്കിലും കുട്ടികള്‍ പതിയെ പറഞ്ഞു. "അമ്മൂമ്മ!"

ഉടനെ അമ്മൂമ്മ പറഞ്ഞു "ശരി! എങ്കില്‍ പിന്നെ ഞാൻ തന്നോളാം. നിങ്ങൾ പോയി കളിച്ചുകൊള്ളൂ."

അമ്മൂമ്മ അവര്‍ക്ക് ഉണ്ണിയപ്പം കൊടുക്കാതെ ഓടിച്ചുവിട്ടു. പാവം കുട്ടികൾ അമ്മൂമ്മയെയും നോക്കിനിന്നു. കുറച്ചുകഴിഞ്ഞപ്പോൾ അമ്മുമ്മയ്ക്കു പാവം തോന്നി. അമ്മൂമ്മ അവരെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ഓരോരുത്തർക്കും ഉണ്ണിയപ്പം കൊടുത്തു. എന്നിട്ട് പറഞ്ഞു:

"ഞാന്‍ ഉണ്ണിയപ്പം ഉണ്ടാക്കിയത് നിങ്ങള്‍ക്കു കൂടി തരാനല്ലേ? പക്ഷേ നിങ്ങൾ മടിയന്മാരായി ഒരു പണിയും ചെയ്യാതെ കളിച്ചു നടന്നതുകൊണ്ട് തങ്ങൾക്ക് തരില്ല എന്ന് ഞാൻ പറഞ്ഞു. ഇനിമുതൽ മടിയും കൂടാതെ നല്ല കുട്ടികൾ ആയിരിക്കണം,"

കുട്ടികളെല്ലാവരും ഉണ്ണിയപ്പം കഴിച്ചു സന്തോഷത്തോടുകൂടി വീട്ടിലേക്ക് മടങ്ങി. മടങ്ങുന്ന വഴി അവർ വിചാരിച്ചു- "ഇനിമേലിൽ ഞങ്ങൾ മടികൂടാതെ നല്ല കുട്ടികളായി ജീവിക്കും"

Post a Comment

2 Comments