ഹോജയുടെ കുപ്പായം


ഒരിയ്ക്കല്‍ ഹോജയും അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തും ഒരു യാത്രക്കിറങ്ങി. യാത്ര പുറപ്പെടും മുന്പേ സുഹൃത്ത് ഹോജയോട് ഒരു കുപ്പായം ആവശ്യപ്പെട്ടിരുന്നു. തന്‍റെ കുപ്പായം വല്ലാതെ മുഷിഞ്ഞിരുന്നതിനാലാണ് സുഹൃത്ത് ഹോജയോട് ഒരു കുപ്പായം ചോദിച്ചത്. ഹോജ സസന്തോഷം തന്‍റെ ഒരു കുപ്പായം സുഹൃത്തിന് ധരിക്കാന്‍ കൊടുക്കുകയും ചെയ്തു.

അങ്ങിനെ രണ്ട് പേരും യാത്ര തുടങ്ങി. ഓരോരോ വര്‍ത്തമാനങ്ങള്‍ പറഞ്ഞ് മുന്നോട്ട് പോകുമ്പോഴാണ് എതിരെ ഹോജയുടെ ഒരു പരിചയക്കാരന്‍ വന്നത്. 

"എങ്ങോട്ടാണ് ഹോജാ യാത്ര?" അയാള്‍ ചോദിച്ചു.

"പ്രത്യേകിച്ചെവിടേയ്ക്കുമല്ല. ഞങ്ങള്‍ വെറുതെ ഒന്ന് കറങ്ങാനിറങ്ങിയതാണ്" ഹോജ പറഞ്ഞു.

"പിന്നേയ്, ഇതാരാണെന്നറിയോ? ഇയാള്‍ എന്‍റെ നല്ല സുഹൃത്താണ്. പേര് മജീദ്. പക്ഷേ ഇയാള്‍ ഇട്ടിരിക്കുന്ന ഈ കുപ്പായമുണ്ടല്ലോ, അതെന്‍റേതാണ് കേട്ടോ" ഹോജ തുടര്‍ന്ന് തന്‍റെ കൂട്ടുകാരനെ പരിചയപ്പെടുത്തി.

ഹോജയുടെ കൂട്ടുകാരന് വല്ലാത്ത നാണക്കേട് തോന്നി. മറ്റെയാള്‍ കുറച്ച് നേരം വര്‍ത്തമാനമൊക്കെ കഴിഞ്ഞ് പോയപ്പോള്‍ മജീദ് ഹോജയോട് ചോദിച്ചു.

"നിങ്ങളെന്ത് പണിയാണ് കാണിച്ചത് ഹോജാ? ഇങ്ങിനെയാണൊ പരിചയപ്പെടുത്തുന്നത്?" 

"ഉം! എന്ത് പറ്റി?" ഹോജയ്ക്ക് എന്താണ് കാര്യമെന്ന് പിടികിട്ടിയില്ല.

"ഞാനിട്ടിരിക്കുന്ന കുപ്പായം നിങ്ങളുടേത് തന്നെയാണ്, പക്ഷേ അതിങ്ങനെ മറ്റുള്ളവരോട് വിളിച്ച് പറയണോ? ആകെ നാണക്കേടായി" മജീദ് പറഞ്ഞു.

"അതേയോ? എന്നോട് ക്ഷമിക്കൂ സുഹൃത്തേ. ഇനി ഞാന്‍ അങ്ങിനെ പറയില്ല" ഹോജ മാപ്പ് ചോദിച്ചു.

അവര്‍ വീണ്ടും മുന്പോട്ട് പോയി. അതിനിടയില്‍ ഹോജയുടെ മറ്റൊരു സുഹൃത്തിനെ കണ്ടുമുട്ടി. അയാള്‍ക്കും ഹോജ മജീദിനെ പരിചയപ്പെടുത്തി.

"ഇത് എന്‍റെ സുഹൃത്ത് മജീദ്. പിന്നേ, ഒരു കാര്യം, ഇയാളിട്ടിരിക്കുന്ന കുപ്പായം ഇയാളുടേത് തന്നെയാണ്"
 
മറ്റെയാള്‍ യാത്ര പറഞ്ഞ് പോയതും മജീദ് ഹോജയോട് ദേഷ്യപ്പെട്ടു.

"നിങ്ങളുടെ കുപ്പായം വാങ്ങി ധരിച്ചത് വല്ലാത്തൊരു അബദ്ധമായിപ്പോയി ഹോജാ. നിങ്ങളെന്നെ നാണം കെടുത്തിയേ അടങ്ങൂ."

"ഞാന്‍ പക്ഷേ കുപ്പായം നിങ്ങളുടേത് തന്നെയാണെന്നല്ലേ പറഞ്ഞത്!" ഹോജയ്ക്ക് സുഹൃത്തിന്‍റെ ദേഷ്യത്തിന്‍റെ കാരണം വ്യക്തമായില്ല.

"കുപ്പായം എന്‍റേതാണെങ്കില്‍ അങ്ങിനെ പറയേണ്ട കാര്യമുണ്ടൊ? കേള്‍ക്കുന്നവര്‍ ഇതിലെന്തോ പ്രശ്നമുണ്ടെന്നല്ലേ കരുതുക?" മജീദ് പറഞ്ഞു

"അത് ശരിയാണല്ലോ! ഇനി ഞാനങ്ങിനെ പറയില്ല" ഹോജ സമ്മതിച്ചു.

"അത് പോര, ഇനി ഈ കുപ്പായത്തെപ്പറ്റി ആരോടും ഒന്നും തന്നെ പറയരുത്. അല്ലെങ്കില്‍ ഞാന്‍ നിങ്ങളോടൊപ്പം എങ്ങോട്ടുമില്ല." മജീദ് തറപ്പിച്ച് പറഞ്ഞു.

ഹോജ മജീദ് പറഞ്ഞത് പോലെ ചെയ്യാമെന്ന് സമ്മതിച്ചു. രണ്ട് പേരും യാത്ര തുടര്‍ന്നു. അധിക ദൂരം ചെന്നില്ല, ഹോജയുടെ മൂന്നാമതൊരു പരിചയക്കാരന്‍ എതിരെ വന്നു. ഹോജ ഇത്തവണയും പതിവ് തെറ്റിക്കാതെ തന്‍റെ സുഹൃത്തിനെ പരിചയപ്പെടുത്തി. 

"ഇതെന്‍റെ സുഹൃത്ത് മജീദ്. ഞങ്ങള്‍ ഒന്ന് നടക്കാനിറങ്ങിയതാണ്. പിന്നെ, ഇയാളിട്ടിരിക്കുന്ന ഈ കുപ്പായം...അത്..ഓ! ഇല്ലില്ല, ഈ കുപ്പായത്തിന്‍റെ കാര്യം ഞാന്‍ ഒരിക്കലും പറയില്ല. അതാരോടും പറയില്ലെന്ന് ഞാനിവന് വാക്ക് കൊടുത്തതാണ്"

അതോട് കൂടി മജീദിന് മതിയായി. ഹോജയുടെ കുപ്പായം വലിച്ചൂരി എറിഞ്ഞ് കൊടുത്ത് അയാള്‍ പിണങ്ങിപ്പോയി.

Post a Comment

0 Comments