പുലി വീണ്ടും എലിയായി!


ഒരു വനത്തില്‍ ഒരു മഹനായ മഹര്‍ഷി താമസിച്ചിരുന്നു. വര്‍ഷങ്ങളോളം തപം ചെയ്ത് ദിവ്യശക്തി നേടിയ ഒരു മഹദ് വ്യക്തിയായിരുന്നു അദ്ദേഹം. 

ഒരിയ്ക്കല്‍ ഗുഹയ്ക്ക് പുറത്ത് ധ്യാനത്തിലിരിക്കുകയായിരുന്ന മഹര്‍ഷിയുടെ മടിയില്‍ ഒരു ചുണ്ടെലി വന്നു വീണു. പേടിച്ചരണ്ട ആ എലിയോട് അദ്ദേഹം ചോദിച്ചു.

"എന്തു പറ്റി? നീ എങ്ങിനെയാണ് എന്‍റെ മടിയില്‍ വന്ന് വീണത്?"

"എന്നെ രക്ഷിക്കണം. ഒരു പരുന്ത് എന്നെ കൊത്തിക്കൊണ്ട് പറക്കുകയായിരുന്ന്. അതിന്‍റെ പിടിവിട്ട് ഞാന്‍ താഴെ വീണുപോയതാണ്" എലി മറുപടി പറഞ്ഞു.

മുകളില്‍ വട്ടമിട്ട് പറക്കുന്ന പരുന്തിനെ കണ്ട മഹര്‍ഷി ആ എലിയെ തന്‍റെ ഗുഹയിലേയ്ക്ക് കൊണ്ടു പോയി. അദ്ദേഹം ആ എലിയെ അവിടെ കഴിയാന്‍ അനുവദിച്ചു. അതിന് വേണ്ട ഭക്ഷണവും കൊടുത്തു. 

അങ്ങിനെയിരിക്കേ ഒരു ദിവസം ഒരു പൂച്ച ആ എലിയെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിച്ചു. പേടിച്ച എലി നേരെ മഹര്‍ഷിയുടെ അരികിലേയ്ക്ക് ഓടിയെത്തി. വിവരം അന്വേഷിച്ച മഹര്‍ഷിയോട് തന്നെ കൊന്നുതിന്നാന്‍ ശ്രമിക്കുന്ന പൂച്ചയില്‍ നിന്ന് തന്നെ രക്ഷിക്കണമെന്ന് ചുണ്ടെലി ആവശ്യപ്പെട്ടു.

മഹര്‍ഷി തന്‍റെ ദിവ്യശക്തി കൊണ്ട് എലിയെ ഒരു പൂച്ചയാക്കി മാറ്റി. പിന്നീട് കുറെ ദിവസത്തേയ്ക്ക് പൂച്ചയായി മാറിയ എലി സുഖമായി നടന്നു.

അധികം വൈകാതെ പൂച്ച മഹര്‍ഷിയുടെ അടുക്കല്‍ അടുത്ത അപേക്ഷയുമായെത്തി. തന്നെ നായ്ക്കളില്‍ നിന്നും രക്ഷിക്കണമെന്നായിരുന്നു ഇത്തവണത്തെ ആവശ്യം


മഹര്‍ഷി ഇത്തവണയും ആ അപേക്ഷ കൈ കൊണ്ടു അങ്ങിനെ പൂച്ച ഒരു നായയായി മാറി. സന്തോഷത്തോടെ കുരച്ചുകൊണ്ട് അത് പുറത്തേക്കോടി.

അങ്ങനെ ഒരു നായയായി മാറിയ ചുണ്ടെലി വിലസിക്കൊണ്ടിരിക്കെ, ഒരു ദിവസം ആ പരിസരത്ത് ഒരു പുലിയെത്തിച്ചേര്‍ന്നു. പുലിയെ കണ്ട് വിരണ്ട നായ ഓടി മഹര്‍ഷിയുടെ അടുത്തെത്തി.

"മഹാമുനേ, ഇതാ ഒരു പുലി ഇവിടെയെത്തിയിരിക്കുന്നു. അത് എന്നെകണ്ടാല്‍ നിശ്ചയമായും കൊന്നു കളയും. എന്നെ ഒരു പുലിയാക്കി മാറ്റി രക്ഷപ്പെടുത്തണം"

മഹര്‍ഷിക്ക് നായയുടെ സങ്കടം കണ്ട് ദയ തോന്നി. അദ്ദേഹം ഉടന്‍ തന്നെ അവനെ ഒരു പുലിയാക്കി മാറ്റി.  

പിന്നീടുള്ള ദിവസങ്ങളില്‍ പുലിയായി മാറിയ എലി നിര്‍ഭയം കാട്ടില്‍ വിരാജിച്ചു. മഹര്‍ഷിയെ സന്ദര്‍ശിക്കാനെത്തിയ ഭക്തജനങ്ങള്‍ക്ക് പുലി ഒരു കൌതുകമായി. മഹര്‍ഷിയുടെ ആശ്രമപരിസരത്ത് ആര്‍ക്കും ഉപദ്രവമുണ്ടാക്കാതെ കഴിയുന്ന പുലി എല്ലാവര്‍ക്കും ഒരു അത്ഭുതമായി മാറി.

അങ്ങിനെയിരിക്കേ ഒരു ദിവസം മഹര്‍ഷിയെ സന്ദര്‍ശിക്കാനെത്തിയ ഭക്തര്‍ പുലിയെകണ്ട് പറഞ്ഞു.

"ഈ പുലി ഒരു യഥാര്‍ത്ഥ പുലിയൊന്നുമല്ല. മഹര്‍ഷിയുടെ ദിവ്യശക്തി കൊണ്ട് പുലിയായി മാറിയ ഒരു എലിയാണത്രേ ഇത്!"

 ഗുഹാമുഖത്ത് ഇളം വെയില്‍ കൊണ്ട് കിടക്കുകയായിരുന്ന പുലി സന്ദര്‍ശകരായ ഭക്തര്‍ തന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കാനിടയായി. അവന് വളരെയധികം ദേഷ്യം തോന്നി. ഒരു പുലിയായ തന്നെക്കുറിച്ച് അവര്‍ ഇത്ര വിലയില്ലാതെ സംസാരിച്ചത് പുലിക്ക് കുറച്ചിലായി തോന്നി.  താന്‍ ശക്തനായ ഒരു പുലി തന്നെയാണെന്ന് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ അവന്‍ തീരുമാനിച്ചു.

തന്‍റെ ശക്തി തെളിയിക്കാന്‍ ഏറ്റവും നല്ലത് മഹര്‍ഷിയെ ആക്രമിച്ച് കൊല്ലുന്നതാണെന്ന് അവന്‍ കരുതി. അവന്‍ മഹര്‍ഷിയുടെ നേരെ പാഞ്ഞു.

ധ്യാനത്തില്‍ ഇരിക്കുകയായിരുന്ന മഹര്‍ഷി പുലിയുടെ വരവും അതിന്‍റെ ഉദ്ദേശ്യവും തന്‍റെ ദിവ്യശക്തിയാല്‍ മനസ്സിലാക്കി. ഇതിനിടയില്‍ മഹര്‍ഷിയുടെ അടുത്തെത്തിയ പുലി അദ്ദേഹത്തിനു നേരെ കുതിച്ചു ചാടി. 

ലവലേശം ഭയമില്ലാതെ മഹര്‍ഷി തന്‍റെ കയ്യുയര്‍ത്തി എന്തോ മന്ത്രം ചൊല്ലി. 

മഹര്‍ഷിക്ക് നേരെ കുതിച്ച് ചാടിയ പുലി, പഴയ എലിയായി അദ്ദേഹത്തിന്‍റെ മടിയില്‍ ചെന്നു വീണു. 

തനിക്ക് നേരെ തിരിഞ്ഞ ആ നന്ദിയില്ലാത്ത ജീവിയെ മഹര്‍ഷി തന്‍റെ മടിയില്‍ നിന്നും തട്ടി നീക്കി. പേടിച്ചരണ്ട ആ ചുണ്ടെലി കാട്ടിലെങ്ങോ ഓടി മറഞ്ഞു.





കാട്ടിലെ കൂടുതല്‍ കഥകള്‍

Post a Comment

0 Comments