ചതിയന്‍റെ ന്യായം

ഒരിയ്ക്കല്‍ ഒരു ചെന്നായ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു എല്ലിന്‍ കഷണം അവന്‍റെ തൊണ്ടയില്‍ കുടുങ്ങിപ്പോയി. എല്ലിന്‍ കഷണം തൊണ്ടയില്‍ നിന്നും താഴോട്ടോ പുറത്തേയ്ക്കോ പോകാതായപ്പോള്‍ ചെന്നായ ആകെ വിഷമത്തിലായി. അവന് വേദന സഹിക്കാനാകുന്നില്ലായിരുന്നു.

യാതൊരു നിവൃത്തിയുമില്ലാതെ അവന്‍ പലതും ചെയ്ത് നോക്കി. പല മൃഗങ്ങളോടും സഹായം തേടി. പക്ഷെ ആര്‍ക്കും അവന്‍റെ തൊണ്ടയിലെ എല്ലിന്‍ കഷണം പുറത്തെടുക്കാനായില്ല.

അങ്ങിനെ ഓടുന്നതിനിടയിലാണ് അവന്‍ ഒരു കൊറ്റി പുഴയരികില്‍ മീന്‍ പിടിച്ച് നില്‍ക്കുന്നത് കണ്ടത്. ചെന്നായ വേഗം കൊറ്റിയുടെ അരികിലോടിയെത്തി. കൊറ്റി പേടിച്ച് പറന്നകന്നു. ചെന്നായ ഉറക്കെ വിളിച്ച് പറഞ്ഞു.

"പേടിക്കണ്ട. ഞാന്‍ ഉപദ്രവിക്കാന്‍ വന്നതല്ല. കൊറ്റിച്ചേട്ടന്‍റെ സഹായം തേടി വന്നതാണ്".

കൊറ്റി ചെന്നായ പറയുന്നത് കേട്ട് നിന്നു. ചെന്നായ എന്തൊ ബുദ്ധിമുട്ടിലാണെന്ന് കൊറ്റിക്ക് മനസ്സിലായി.

"കൊറ്റിച്ചേട്ടാ, ചേട്ടനു മാത്രമേ എന്നെ സഹായിക്കാനാകൂ. എന്‍റെ തൊണ്ടയില്‍ ഒരെല്ലിന്‍ കഷണം കുടുങ്ങിപ്പോയി. ചേട്ടന്‍റെ നീട കൊക്ക് കൊണ്ട് ആ എല്ല് എടുത്ത് കളഞ്ഞ് എന്നെ രക്ഷിക്കണം. ഞാനെന്ത് പ്രതിഫലം വേണമെങ്കിലും തരാം." ചെന്നായ അപേക്ഷിച്കു.

ചെന്നായയുടെ ദയനീയ സ്ഥിതി കണ്ട് മനസ്സലിഞ്ഞ കൊറ്റി എല്ലെടുത്ത് കൊടുക്കാമെന്ന് സമ്മതിച്ചു.

അങ്ങിനെ, ചെന്നായ കൊറ്റിയുടെ മുന്പില്‍ വാ പൊളിച്ച് നിന്നു. തന്‍റെ നീണ്ട കഴുത്ത് നീട്ടി തന്‍റെ കൊക്ക് ചെന്നായയുടെ വായില്‍ കടത്തി പതുക്കെ ഒരു വിധത്തില്‍ ആ എല്ലിന്‍ കഷണം പുറത്തെടുത്തു.

ആശ്വാസത്തോടെ ചെന്നായ ഒന്നും തന്നെ പറയാതെ നടന്നുപോകാന്‍ തുടങ്ങി. അത് കണ്ട് കൊറ്റി ചോദിച്ചു.

"അല്ല, എനിക്ക് തരാമെന്ന് പറഞ്ഞ പ്രതിഫലം തരാതെ പോകുകയാണോ? ഇതെന്ത് മര്യാദയാണ്?"

"അത് കൊള്ളാം. നിന്‍റെ കഴുത്ത് എന്‍റെ വായ്ക്കുള്ളില്‍ ഇരുന്നപ്പോള്‍ എനിക്ക് നിന്നെ കടിച്ക് മുറിച്ച് തിന്നാമായിരുന്നു. ഞാനത് ചെയ്തില്ലല്ലോ? നിന്നെ ജീവനോടെ വെറുതെ വിട്ടത് തന്നെ നിനക്കുള്ള പ്രതിഫലം". ചെന്നായ ലവലേശം നന്ദിയില്ലാതെ പറഞ്ഞു.

ചതിയന്‍ ചെന്നായയുടെ ന്യായം കേട്ട കൊറ്റി ഒന്നും പറയാതെ പറന്ന് പോയി. ചെന്നായയെപ്പോലെ ഒരു ദുഷ്ടനില്‍ നിന്നും പ്രത്യുപകാരം പ്രതീക്ഷിച്ച് താന്‍ തന്നെയാണ് വിഡ്ഡി എന്ന് അവന്‍ മനസ്സിലാക്കി.



Post a Comment

0 Comments