മരണത്തിന്‍റെ വ്യാപാരി - നോബെല്‍ പുരസ്കാരത്തിന്‍റെ കഥ

https://www.nobelprize.org/

ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരമായ നൊബെല്‍ പുരസ്കാരത്തിന്‍റെ പിന്നിലെ കഥയാണിത്. ഒരു ദിനപത്രത്തില്‍ തെറ്റായി അച്ചടിച്ച് വന്ന ഒരു മരണ വാര്‍ത്തയായിരുന്നു നൊബെല്‍ പുരസ്കാരത്തിന്‍റെ പിറവിക്ക് കാരണമായത്. 

1833 ഒക്‌ടോബര്‍ 23നാണ് ആല്‍ഫ്രഡ് നൊബേലിന്‍റെ ജനനം.  രസതന്ത്രം, ഊര്‍ജ്ജതന്ത്രം, വാസ്തുശില്പം മുതലായവയില്‍ അസാമാന്യ പ്രതിഭ പ്രകടിപ്പിച്ചിരുന്ന നൊബൈല്‍  നൈട്രോ ഗ്ലിസറിന്‍ എന്ന രാസവസ്തു ഉപയോഗിച്ച് പല പരീക്ഷണങ്ങളും നടത്തുന്നുണ്ടായിരുന്നു. നൈട്രോ-ഗ്ലിസറിനെക്കാളും അത്യുഗ്രശേഷിയുള്ള സ്‌ഫോടക വസ്തുവായ  ഡൈനാമിറ്റ് കണ്ട് പിടിച്ചതോടെ നൊബേല്‍ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചു.

ആല്‍ഫ്രഡിന്റെ സഹോദരനായ ലുഡ് വിങ് ഹൃദയാഘാതം മൂലം മരണപ്പെട്ട വാര്‍ത്ത ഒരു ഫ്രഞ്ച് പത്രം  റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു.

"മരണത്തിന്‍റെ വ്യാപാരി അന്തരിച്ചു!"

മരിച്ചത് ആല്‍ഫ്രഡാണെന്ന് കരുതിയാണ് ആ പത്രം ഇങ്ങിനെ ഒരു തലക്കെട്ട് നല്‍കിയത്.  ഒരുപാട് മരണങ്ങള്‍ക്ക് കാരണമായ ഡൈനമെറ്റിന്‍റെ കണ്ടുപിടിത്തം നടത്തിയത് നോബെലായിരുന്നല്ലോ!

തന്‍റെ മരണ വാര്‍ത്ത വായിച്ച സാക്ഷാല്‍ നോബെല്‍ ശരിക്കും ഞെട്ടിപ്പോയി. താന്‍ ഏത് വിധത്തിലാണ് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാന്‍ പോകുന്നത് എന്നദ്ദേഹം തിരിച്ചറിഞ്ഞു. "മരണത്തിന്‍റെ വ്യാപാരി" എന്ന് മുദ്ര കുത്തപ്പെടരുത് എന്നുറപ്പിച്ച അദ്ദേഹം ഒരുറച്ച തീരുമാനമെടുത്തു. 

അത്രയും കാലം കഷ്ടപ്പെട്ട് നടത്തിയ കണ്ടുപിടിത്തങ്ങളിലൂടെ നേടിയ സ്വത്തുക്കളുടെ സിംഹഭാഗം പ്രശസ്തമായ ഒരു വിൽപത്രത്തിലൂടെ നോബെല്‍ സമ്മാനം എന്ന വിഖ്യാതമായ പുരസ്കാരത്തിന് വേണ്ടി നീക്കി വെച്ചു. തന്റെ സ്വത്തിന്റെ തൊണ്ണൂറ്റിനാല് ശതമാനമാണ് പുരസ്കാരത്തിലേക്കായി ആൽഫ്രഡ് സംഭാവന ചെയ്തത്.

അഞ്ചുമേഖലകളില്‍ കാര്യമായ സംഭാവന നല്‍കുന്നവര്‍ക്കാണ് നൊബേല്‍ പ്രൈസ് നല്‍കുന്നത്. 1901 മുതല്‍ ആരംഭിച്ച നൊബേല്‍ സമ്മാനം ഭൗതികശാസ്ത്രം,രസതന്ത്രം, വൈദ്യ ശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ വിഷയങ്ങള്‍ക്കാണ് നല്‍കിയിരുന്നത്. 1969 മുതല്‍ സാമ്പത്തികശാസ്ത്രത്തിലെ നിര്‍ണായക സംഭാവനകള്‍ക്കും നൊബേല്‍ പുരസ്‌കാരം നല്‍കി തുടങ്ങി.


Post a Comment

0 Comments