അഷ്ടാവക്ര മഹര്‍ഷിയുടെ കഥ


മഹാഭാരതത്തില്‍ പ്രതിപാദിക്കപ്പെടുന്ന മഹാവിജ്ഞാനിയായ ഒരു മഹര്‍ഷിയാണ് അഷ്ടാവക്രന്‍. ശരീരത്തില്‍ എട്ട് വളവുകളോട് കൂടി ജനിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് അഷ്ടാവക്രന്‍ എന്ന പേര് ലഭിച്ചത്. അഷ്ടാവക്രമഹര്‍ഷിയുടെ കഥയാണിത്.

ഉദ്ദാലക മഹര്‍ഷിയുടെ പ്രിയശിഷ്യനായിരുന്നു കഹോഡകന്‍. ഗുരുകുല വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച കഹോഡകന് ഗുരു തന്‍റെ മകളായ സുജാതയെ ഭാര്യയായി നല്‍കി. 

സുജാത മുഴുവന്‍ സമയവും കഹോഡകന്‍റെ അടുത്ത് തന്നെയായിരുന്നു. ഒരിക്കല്‍ പോലും ഭര്‍ത്താവിനെ വിട്ട് നില്‍ക്കാന്‍ സുജാത ഒരുക്കമായിരുന്നില്ല. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും കഹോഡകന്‍ മന്ത്രോച്ചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ പോലും സുജാത അടുത്ത് തന്നെയുണ്ടാകും. ഈ അവസരത്തിലെല്ലാം കഹോഡകന്‍റെ മന്ത്രോച്ചാരണങ്ങള്‍ ശ്രദ്ധിച്ച് കേട്ട ഗര്‍ഭസ്ഥശിശു ഈ വേദമന്ത്രങ്ങളെല്ലാം ഹൃദിസ്ഥമാക്കി കഴിഞ്ഞിരുന്നു. 

ഒരു ദിവസം കഹോഡകന്‍ മന്ത്രം ചൊല്ലിക്കൊണ്ടിരിക്കേ, ഗര്‍ഭശിശു ഇങ്ങനെ പറഞ്ഞു.

""'അങ്ങ് ഉരുവിട്ട മന്ത്രങ്ങളെല്ലാം ഞാൻ ഹൃദിസ്ഥമാക്കി, പക്ഷെ അവയ്ക്ക് ഉച്ചാരണ ശുദ്ധിയില്ല"

തനിയ്ക്ക് ഉച്ചാരണശുദ്ധിയില്ലെന്ന് പറഞ്ഞത് സ്വന്തം പുത്രനാണെങ്കിലും കഹോടകന് ഇഷ്ടപ്പെട്ടില്ല. കുപിതനായ അദ്ദേഹം ആ ഗര്‍ഭസ്ഥശിശുവിനെ ശപിച്ചു.\

"നിന്‍റെ മനസ്സ് വക്രമായിരിക്കുന്നത് പോലെ നിന്‍റെ ശരീരവും വക്രമായിത്തീരട്ടേ!" (വക്രം എന്നാല്‍ വളവുള്ളത് എന്നര്‍ത്ഥം)

ഇതിനിടയില്‍ രാജ്യത്ത് കൊടും ദാരിദ്ര്യമായി. പട്ടിണിയില്‍ പൊറുതിമുട്ടിയ സുജാത കഹോഡകനോട് ജനക മഹാരാജാവിന്‍റെയടുത്ത് നിന്നും കുറച്ച് പണം അഭ്യര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. ജനക രാജാവിന്‍റെ രാജസദസ്സിലെത്തിയ കഹോഡകന് ജനകരാജാവിനെ കാണാന്‍ സാധിച്ചില്ല. എന്നാല്‍ അദ്ദേഹം അവിടെ വാന്ദികന്‍ എന്ന ഒരു താര്‍ക്കികനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. മഹാപണ്ഡിതനായ വാന്ദികനോട് തര്‍ക്കത്തില്‍ പരാജയപ്പെട്ട കഹോഡകനെ രാജകിങ്കരന്മാര്‍ കടലിലെറിഞ്ഞു.

അതിനുശേഷമാണ് ഗര്‍ഭിണിയായ സുജാത പ്രസവിക്കുന്നത്. പിതാവിന്‍റെ ശാപം മൂലം ശരീരത്തില്‍ എട്ട് വളവുകളോട് കൂടിയാണ് സുജാതയുടെ പുത്രന്‍ പിറവിയെടുത്തത്. ശരീരത്തില്‍ എട്ട് വളവുകള്‍ ഉള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ ആ കുട്ടി അഷ്ടാവക്രന്‍ എന്ന പേരുകാരനായി.

സുജാതയും അഷ്ടാവക്രനും ഉദ്ദാലകമുനിയുടെ ആശ്രമത്തില്‍ താമസമാക്കി. ഉദ്ദാലകമുനിയുടെ പുത്രനായ ശ്വേതകേതു ഒരിയ്ക്കല്‍ കളിക്കിടെ "തന്തയില്ലാത്തവന്‍" എന്ന് വിളിച്ച് അഷ്ടാവക്രനെ പരിഹസിച്ചു. ദു:ഖിതനായ അഷ്ടാവക്രന്‍ അമ്മയുടെ അടുത്ത് ചെന്നു സങ്കടപ്പെട്ടു. 

സുജാത മകനോട് അവന്‍റെ അച്ചനെപ്പറ്റി പറഞ്ഞു കൊടുത്തു. ജനകമഹാരാജാവിന്‍റെ കൊട്ടാരത്തില്‍ പിതാവിന് പറ്റിയ ദുരന്ത വാര്‍ത്തയറിഞ്ഞ അഷ്ടാവക്രന്‍ ഉടന്‍ തന്നെ ജനകരാജാവിന്‍റെ കൊട്ടാരത്തിലേയ്ക്ക് പുറപ്പെട്ടു. 

കൊട്ടാരത്തിലെത്തിയ അഷ്ടാവക്രന്‍ വാന്ദികനെ തര്‍ക്കത്തിന് വെല്ലുവിളിച്ചു. ആദ്യം ഒരു കുട്ടിയുമായി തര്‍ക്കത്തിന് തയ്യാറാകാതിരുന്ന വാന്ദികന്‍ ഒടുവില്‍ തര്‍ക്കത്തിന് തയ്യാറായി.

അഷ്ടാവക്രന്‍ വാന്ദികന്‍ കരുതിയതിനേക്കാള്‍ ബുദ്ധിമാനായിരുന്നു. തന്‍റെ കൂര്‍മ്മബുദ്ധിയിലൂടെ അഷ്ടാവക്രന്‍ വാന്ദികനെ പരാജയപ്പെടുത്തി. തുടര്‍ന്ന് വാന്ദികന്‍റെ തന്നെ നിയമപ്രകാരം പരാജിതനായ അദ്ദേഹത്തെ കടലിലെറിഞ്ഞു. വാന്ദികന്‍ കടൈല്‍ വീഴുന്നതോടൊപ്പം അഷ്ടാവക്രന്‍റെ പിതാവായ കഹോഡകന്‍ കടലില്‍ നിന്നും ഉയര്‍ന്നു വന്നു.

തന്‍റെ പിതാവിനോടൊപ്പം അഷ്ടാവക്രന്‍ തിരികെ ആശ്രമത്തിലേയ്ക്ക് പുറപ്പെട്ടു. വഴിമദ്ധ്യേ പിതാവിന്‍റെ ആഗ്രഹപ്രകാരം രണ്ടുപേരും ഒരു നദിയിലിറങ്ങി മുങ്ങിക്കുളിച്ചു. അത്ഭുതകരമെന്ന് പറയട്ടേ, നദിയില്‍ കുളികഴിഞ്ഞ് കരയ്ക്ക് കയറിയ അഷ്ടാവക്രന്‍റെ ശരീരത്തിലെ വളവുകളെല്ലാം മാറി അദ്ദേഹം സുന്ദരനായ ഒരു യുവാവായി മാറി.

വേദാന്തശാസ്ത്രത്തിലെ അത്യന്തം ഉൽകൃഷ്ടമായ ഒരു ഗ്രന്ഥമാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്രസംഹിത. ഭഗവദ്‌ഗീത എന്നപോലെ അഷ്ടാവക്രഗീതയും ഗുരുശിഷ്യസംവാദരൂപത്തിലാണ് നിബദ്ധമായിരിക്കുന്നത്. ശിഷ്യനായ ജനകമഹാരാജാവിന്റെ ചോദ്യങ്ങളും അതിനു ഗുരുവായ അഷ്ടാവക്രമഹര്‍ഷിയുടെ ഉത്തരങ്ങളും ഈ ഉപദേശത്തിന്റെ ഫലമായി ഞാനിയായിത്തീര്‍ന്ന ശിഷ്യന്റെ സ്വാനുഭവകഥനവും ആണ് ഇതിലെ ഉള്ളടക്കം.


Post a Comment

0 Comments