പണ്ട് കോഴിക്കോട് ഉള്‍പ്പെടുന്ന മലബാറിന്‍റെ തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികാരികളുടെ സ്ഥാനപ്പേര് ആയിരുന്നു സാമൂതിരി എന്നത്. കോലത്ത് നാട്ടിലെ പ്രാചീന രാജവംശമായ മൂഷകരാജവംശത്തിലെ ഏറ്റവും മുതിർന്ന കാരണവരുടെ സ്ഥാനപ്പേര് ആയിരുന്നു കോലത്തിരി.
ഈ രണ്ട് രാജവംശങ്ങളും തമ്മില്‍ പുറമേ നല്ല ബന്ധമൊക്കെ പുലര്‍ത്തിയിരുന്നുവെങ്കിലും, ഉള്ളില്‍ ചെറിയ ശത്രുത ഉണ്ടായിരുന്നു. സാമൂതിരി രാജാവും കോലത്തിരി രാജാവും തമ്മില്‍ നടന്ന ഒരു രസകരമായ സംഭവം ഐതിഹ്യമാലയില്‍ വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്.
ഒരിയ്ക്കല്‍ കോലത്തിരി സാമൂതിരിയെ സന്ദര്‍ശിക്കാനെത്തി. പുറമേ അലോഹ്യമൊന്നും കാണിക്കാതെ സാമൂതിരി കോലത്തിരിയെ അദ്ദേഹത്തിന് ചേര്‍ന്ന രീതിയില്‍ രാജോചിതമായി സ്വീകരിച്ച് സല്‍ക്കരിച്ചിരുത്തി. ഭക്ഷണമൊക്കെ കഴിഞ്ഞ് സ്വൈരസല്ലാപത്തിനിരിക്കേ കോലത്തിരി തമാശരൂപേണ സാമൂതിരിയോട് ചോദിച്ചു.
"സാമൂരി കുത്തുമോ?"
സാമൂതിരി എന്നതിനെ ചുരുക്കി പറയുന്നതാണ് സാമൂരി. മൂരി എന്നാല്‍ കാളക്കുട്ടി എന്നൊരര്‍ത്ഥമുണ്ടല്ലോ. സാമൂരി എന്ന കാള കുത്തുമോ എന്നാണ് കളിയായി കോലത്തിരി ചോദിച്ചത്.
പരിഹാസം മനസ്സിലായ സാമൂതിരി തിരിച്ചൊരു ചോദ്യം ചോദിച്ചു.
"കോലത്തിരി കത്തുമോ?"
കോലത്തിരിയിലെ "തിരി" കത്തുമോ എന്നാണ് സാമൂതിരി തിരിച്ചടിച്ചത്.
"ങാ! കോലത്തിരി ചിലപ്പോള്‍ കത്തിയെന്നിരിക്കും. സൂക്ഷിക്കണം" കോലത്തിരി രാജാവ് മറുപടി പറഞ്ഞു.
"കോലത്തിരി കത്തുമെങ്കില്‍ സാമൂരി കുത്തുകയും ചെയ്യും" സാമൂതിരി രാജാവ് പറഞ്ഞു.
അങ്ങിനെ രണ്ട് പേരും തമാശയൊക്കെ പറഞ്ഞ് കുറെ സംസാരിച്ചിരുന്നു. അതിനുശേഷം കോലത്തിരി തിരികെ പോകുകയും ചെയ്തു.
വളരെക്കാലത്തിനു ശേഷം കോലത്തിരി രാജാവില്‍ നിന്നും ഒരു സമ്മാനവുമായി ഒരു ദൂതന്‍ സാമൂതിരിയുടെ അടുത്തെത്തി. വിശേഷരൂപത്തില്‍ പണി കഴിപ്പിച്ച ഒരു പെട്ടിയായിരുന്നു കോലത്തിരി കൊറ്റുത്തയച്ചത്. അത് തുറക്കാനുള്ള താക്കോലും ദൂതന്‍ വശം കൊടുത്തയച്ചിട്ടുണ്ടായിരുന്നു.
കോലത്തിരി കൊടുത്തയച്ച സമ്മാനം കണ്ട സാമൂതിരി ഇങ്ങനെ ഒരു സമ്മാനം കോലത്തിരി ഇപ്പോള്‍ കൊടുത്തയച്ചിരിക്കുന്നത് എന്തിനാണാവോ എന്ന് ചിന്തിച്ചു. മുന്പ് നടന്ന സംഭാഷണം അദ്ദേഹത്തിന്‍റെ ഓര്‍മ്മയിലുണ്ടായിരുന്നു.
"കോലത്തിരി കത്തുമോ?" എന്ന ചോദ്യത്തിന് "ചിലപ്പോള്‍ കത്തിയേയ്ക്കും, സൂക്ഷിക്കണം" എന്ന് പറഞ്ഞാണല്ലോ അന്ന് കോലത്തിരി പോയത്. അത് കൊണ്ട് ഈ കൊടുത്തയച്ച സമ്മാനം തനിയ്ക്ക് കോലത്തിരിയുടെ വക വല്ല പണിയുമാകുമോ എന്ന് സാമൂതിരി സംശയിച്ചു.
"ഈ സമ്മാനപ്പെട്ടി ഉടന്‍ വെള്ളത്തില്‍ മുക്കിയെടുത്ത് കൊണ്ട് വരൂ!" സാമൂതിരി ഭടന്മാരോട് കല്‍പ്പിച്ചു.
അപ്രകാരം വെള്ളത്തില്‍ മുക്കിക്കൊണ്ട് വന്ന പെട്ടി സാമൂതിരി തുറന്നു. പെട്ടിക്കകത്ത് നിറയെ വെടിമരുന്നായിരുന്നു. സാമൂതിരി പെട്ടി തുറക്കുമ്പോള്‍ പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ വെടിമരുന്ന് നിറച്ചായിരുന്നു പെട്ടി തയ്യാറാക്കിയിരുന്നത്. പെട്ടി വെള്ളത്തില്‍ മുക്കിയതിനാല്‍ വെള്ളം കയറി വെടിമരുന്നെല്ലാം നനഞ്ഞ് പോയതിനാല്‍ അത് പൊട്ടിത്തെറിച്ചില്ല. അങ്ങിനെ കോലത്തിരി രാജാവ് കൊടുത്ത പണി ചീറ്റിപ്പോയി!
![]() |
സാമൂതിരി രാജാവ് - പെയിന്‍റിങ് (Wikipedia) |
പിന്നീട് കുറേക്കാലം കഴിഞ്ഞ് സാമൂതിരി രാജാവ് കോലത്തിരി രാജാവിന് ഒരു സമ്മാനം കൊടുത്തയയ്ച്ചു. അതാണല്ലോ മര്യാദ!
സാമൂതിരി രാജാവിന്‍റെ സമ്മാനവും ഒരു പെട്ടിയായിരുന്നു. പകരത്തിന് പകരം!
പെട്ടി കണ്ടതും കോലത്തിരി രാജാവിന് ശങ്കയായി. ഇത് താന്‍ അയച്ചത് പോലെ വല്ല പാരയുമായിരിക്കുമോ? താനയച്ച പെട്ടി വെള്ളത്തില്‍ മുക്കി നിര്‍വീര്യമാക്കി വിജയിച്ച സാമൂതിരിയുടെ സാമര്‍ത്ഥ്യം തിരികെയെത്തിയ ദൂതന്മാര്‍ പറഞ്ഞത് തീരെ ദഹിച്ചിട്ടുണ്ടായിരുന്നില്ല കോലത്തിരിയ്ക്ക്!
എന്തായാലും ശ്രദ്ധിക്കുന്നത് നല്ലതായിരുക്കുമെന്ന് കോലത്തിരി രാജാവിന് തോന്നി. അദ്ദേഹം ഗൌരവത്തോടെ ഭടന്മാരോട് ആജ്ഞാപിച്ചു.
"വേഗം ഈ പെട്ടി വെള്ളത്തില്‍ മുക്കിക്കൊണ്ട് വരൂ!"
രാജാവിന്‍റെ ഉത്തരവനുസരിച്ച് ഭടന്മാര്‍ പെട്ടി വെള്ളത്തില്‍ മുക്കിക്കൊണ്ട് വന്നു. യാതൊരു ആപത്ശങ്കയും കൂടാതെ കോലത്തിരി രാജാവ് പെട്ടി തുറന്നു. സാമൂതിരി കൊടുത്തയച്ച പെട്ടിയില്‍ നിറയെ കടന്നലുകളായിരുന്നു. വെള്ളത്തില്‍ പെട്ടി മുക്കിയപ്പോള്‍ നനഞ്ഞ കടന്നലുകള്‍ ആകെ വിറളി പിടിച്ച് ഇരിക്കുകയായിരുന്നു. കോലത്തിരി രാജാവ് പെട്ടി തുറന്നപ്പോളത്തെ കഥ പിന്നെ പറയണോ? കടന്നലുകളുടെ കുത്തുകൊണ്ട് അവശനായ രാജാവിനെ ഒരു വിധത്തിലാണ് ഭൃത്യന്മാര്‍ രക്ഷിച്ചെടുത്തത്!
അങ്ങിനെ കോലത്തിരി കത്തിയില്ലെങ്കിലും സാമൂരി കുത്തി!
0 Comments